Thursday 16 March 2023

പൂർവ്വസൂരികൾ: തുഞ്ചത്ത് എഴുത്തച്ഛൻ


തുഞ്ചത്ത് എഴുത്തച്ഛൻ

ഐതിഹ്യങ്ങളില്‍ ശാപം പറ്റി ഭൂമിയില്‍ വന്ന ഗന്ധര്‍വന്‍. നാടും ഭാഷയും ഉള്ളിടത്തോളം നിലനില്‍ക്കുന്ന കവിത്വം. നാനൂറാണ്ടായി കേരളീയതയുടെ മനസ്സില്‍ കുടികൊള്ളുന്ന പ്രഭ. പതിനാറാം നൂറ്റാണ്ടിലെ കേരളജനതയുടെ മാനസിക-സാംസ്കാരിക പുനരേകീകരണ ശക്തിപ്രഭാവം. സ്വന്തം കവിതയെക്കാള്‍ കവി വളരുന്നതിന് ഉത്തമോദാഹരണം. ആധുനിക മലയാളകാവ്യഭാഷയുടെ അടിത്തറ. എഴുത്തച്ഛന്‍ എന്നറിയപ്പെടുന്ന തുഞ്ചത്താചാര്യന്‍.

( എന്റെ മനസ്സില്‍ ഒളിമായാതെ നില്‍ക്കുന്ന വരികളാണ് ‘പൂര്‍വ്വസൂരികള്‍ക്ക് പ്രണാമം’ എന്ന തലക്കെട്ടില്‍ എടുത്തുചേര്‍ക്കുന്നത്. അതിബൃഹത്തായ ‘രാമായണകാവ്യ’ത്തില്‍ നിന്ന് എന്റെ മനസ്സിലെ കാവ്യസങ്കല്‍പ്പങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഭാഗം ഉദ്ധരിച്ചിരിക്കുന്നു എന്നു മാത്രം.)

രാമായണം- കിഷ്കിന്ധാകാണ്ഡം

സുഗ്രീവസഖ്യത്തിനായി ബാലിയെ മഹേന്ദ്രാസ്ത്രമെയ്ത് രാമന്‍ കൊല്ലുന്നു. തന്നെക്കൂടി വധിക്കുവാന്‍ ബാലിപത്നി, താര രാമനോട് ആവശ്യപ്പെടുന്നു. അവളുടെ ദു:ഖശമനത്തിന് രാമന്റെ തത്വോപദേശം.

ബാലി മരിച്ചതു കേട്ടോരു താരയു-
മോലോലെ വീഴുന്ന കണ്ണുനീരും വാര്‍ത്തു
ദു:ഖേന വക്ഷസി താഡിച്ചു താഡിച്ചു
ഗദ്ഗദവാചാ പറഞ്ഞു പലതരം:
“എന്തിനെനിക്കിനിപ്പുത്രനും രാജ്യവു-
മെന്തിനു ഭൂതലവാസവും മേ വൃഥാ
ഭര്‍ത്താവു തന്നോടുകൂടെ മടിയാതെ
മൃത്യുലോകം പ്രവേശിക്കുന്നതുണ്ടു ഞാന്‍.”
....................................................
.....................................................
“ബാണമെയ്തെന്നെയും കൊന്നീടു നീ മമ
പ്രാണനാഥന്നു പൊറാ പിരിഞ്ഞാലെടോ
എന്നെപ്പതിയോടു കൂടെയയയ്ക്കിലോ
കന്യകാദാനഫലം നിനക്കും വരും
ആര്യനാം നിന്നാലനുഭൂതമല്ലയോ
ഭാര്യാവിയോഗജ ദു:ഖം രഘുപതേ?
വ്യഗ്രവും തീര്‍ത്തു രുമയുമായ് വാഴ്ക നീ
സുഗ്രീവ, രാജ്യഭോഗങ്ങളോടും ചിരം.”
ഇത്ഥം പറഞ്ഞുകരയുന്ന താരയോ-
ടുത്തരമായരുള്‍ചെയ്തു രഘുവരന്‍:
“എന്തിനു ശോകം വൃഥാ തവ? കേള്‍ക്ക നീ
ബന്ധമില്ലേതുമിതിന്നു മനോഹരേ!
നിന്നുടെ ഭര്‍ത്താവു ദേഹമോ ജീവനോ?
ധന്യേ! പരമാര്‍ത്ഥമെന്നോടു ചൊല്ലു നീ
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതം ത്വങ്മാംസരക്താസ്ഥി കൊണ്ടെടോ
നിശ്ചേഷ്ടകാഷ്ടതുല്യം ദേഹമോര്‍ക്ക നീ
നിശ്ചയമാത്മാവു ജീവന്‍ നിരാമയന്‍.
ഇല്ല ജനനവും മരണവുമില്ല കേ-
ളല്ലലുണ്ടാകായ്കതു നിനച്ചേതുമേ.
നില്‍ക്കയുമില്ല നടക്കയുമില്ല കേള്‍
ദു:ഖവിഷയവുമല്ലതു കേവലം
സ്ത്രീപുരുഷ ക്ലീബഭേദങ്ങളുമില്ല
താപശീതാദിയുമില്ലെന്നറിക നീ.
സര്‍വ്വഗന്‍ ജീവനേകന്‍ പരനദ്വയ-
നവ്യയനാകാശതുല്യനലേപകന്‍
ശുദ്ധമായ് നിത്യമായ് ജ്ഞാനാത്മകമായ
തത്ത്വമോര്‍ത്തെന്തു ദു:ഖത്തിന്നു കാരണം?”
.............................................................
“ധന്യേ! രഹസ്യമായുള്ളതു കേള്‍ക്ക നീ
യാതൊരളവു ദേഹേന്ദ്രിയാഹങ്കാര-
ഭേദഭാവേന സംബന്ധമുണ്ടായ് വരും
അത്രനാളേയ്ക്കുമാത്മാവിനു സംസാര-
മെത്തുമവിവേകകാരണാല്‍ നിര്‍ണ്ണയം.
ഓര്‍ക്കില്‍ മിഥ്യാഭൂതമായ സംസാരവും
പാര്‍ക്ക താനേ വിനിവര്‍ത്തിക്കയില്ലെടോ.
നാനാവിഷയങ്ങളെ ധ്യായമാനനാം
മാനവനെങ്ങനെയെന്നതും കേള്‍ക്ക നീ.
മിഥ്യാഗമം നിജ സ്വപ്നേ യഥാ തഥാ
സത്യമായുള്ളതു കേട്ടാലുമെങ്കിലോ.
നൂനമനാദ്യവിദ്യാബന്ധഹേതുനാ
താനാമഹങ്കൃതിക്കാശു തല്‍ക്കാര്യമായ്
സംസാരമുണ്ടാമപാര്‍ത്ഥകമായതും
സംസാരമോ രാഗരോ‍ഷാദിസങ്കുലം
മാനസം സംസാരകാരണമായതും
മാനസത്തിന്നു ബന്ധം ഭവിക്കുന്നതും
ആത്മമനസ്സമാനത്വം ഭവിക്കയാ-
ലാത്മനസ്തല്‍കൃത ബന്ധം ഭവിക്കുന്നു.
രക്താദിസാന്നിദ്ധ്യമുണ്ടാക കാരണം
ശുദ്ധസ്ഫടികവും തദ്വര്‍ണ്ണമായ് വരും.
യാതൊരിക്കല്‍ നിജ പുണ്യവിശേഷേണ
ചേതസി സത്സംഗതി ലഭിച്ചീടുന്നു
മല്‍ഭക്തനായ ശാന്താത്മാവിനു പുന-
രപ്പോളവന്മതി മദ്വിഷയാ ദൃഢം.
ശ്രദ്ധയുമുണ്ടാം കഥാശ്രവണേ മമ
ശുദ്ധസ്വരൂപ വിജ്ഞാനവും ജായതേ.


ഭാഗവത കീര്‍ത്തനം

കരളില്‍ വിവേകം കൂടാതേ ക-
ണ്ടരനിമിഷം ബത! കളയരുതാരും
മരണം വരുമിനിയെന്നു നിനച്ചിഹ
മരുവുക സതതം, നാരായണ ജയ

കാണുന്നൂ ചിലര്‍ പലതുമുപായം
കാണുന്നില്ല മരിക്കുമിതെന്നും
കാണ്‍കിലുമൊരു നൂറ്റാണ്ടിനകത്തി-
ല്ലെന്നേ കാണൂ, നാരായണ ജയ

കിമപി വിചാരിച്ചീടുകില്‍ മാനുഷ-
ജന്മനി വേണം മുക്തി വരേണ്ടുകില്‍
കൃമിജന്മത്തിലുമെളുതായ് വരുമീ
വിഷയസുഖം ബത, നാരായണ ജയ

കീഴില്‍ച്ചെയ്ത ശുഭാശുഭകര്‍മ്മം
മേലില്‍ സുഖദു:ഖത്തിനു കാരണം
സുഖമൊരു ദു:ഖം കൂടാതേ ക-
ണ്ടൊരുവനുമുണ്ടോ നാരായണ ജയ

കുന്നുകള്‍ പോലേ ധനമുണ്ടാകിലു-
മിന്ദ്രനു സമമായ് വാണീടുകിലും
ഒന്നുരിയാടുവതിന്നിട കിട്ടാ
വന്നാല്‍ യമഭടര്‍, നാരായണ ജയ

കൂപേ വീണുഴലുന്നതു പോലേ
ഗേഹേ വാണുഴലുന്ന ജനാനാം
ആപദ്ഗണമകലേണ്ടുകില്‍ മുനിജന-
വാക്കുകള്‍ പറയാം, നാരായണ ജയ

കെട്ടുകളായതു കര്‍മ്മം, പുരുഷനു
കെട്ടുകളറ്റേ മുക്തി വരൂ, ദൃഢം
കെട്ടുകളോ ഫലഭുക്ത്യാ തീരും
കേട്ടായിനിയും, നാരായണ ജയ

കേള്‍ക്കണമെളുതായുണ്ടു രഹസ്യം
ദുഷ്കൃതവും നിജ സുകൃതവുമെല്ലാം
കാല്‍ക്കല്‍ നംസ്കൃതി ചെയ്തു മുകുന്ദനി-
ലാക്കുക സതതം, നാരായണ ജയ

കയ്യില്‍ വരുന്നതു കൊണ്ടു ദിനങ്ങള്‍
കഴിക്ക, ഫലം പുനരിച്ഛിക്കൊല്ലാ
കൈവരുമാകിലുമിന്ദ്രന്റെ പദ-
മെന്തിനു തുച്ഛം, നാരായണ ജയ

കൊടിയ തപസ്സുകള്‍ ചെയ്തോരോ ഫല-
മിച്ഛിച്ചീടുകില്‍ മുക്തി വരാ ദൃഢം
അടിമലര്‍ തൊഴുകിലൊരിച്ഛാഹീനം
മുക്തന്മാരവര്‍, നാരായണ ജയ

കോപം കൊണ്ടു ശപിക്കരുതാരും
ഭഗവന്മയമെന്നോര്‍ക്ക സമസ്തം
സുഖവും ദു:വുമനുഭവകാലം
പോയാല്‍ സമമിഹ, നാരായണ ജയ

കൌതുകമൊന്നിലുമില്ലിനി, മഹതാം
ഭഗവദ്ഭക്തന്മാരൊടു കൂടി
ഭഗവദ്ഗുണ കഥന്‍ശ്രവങ്ങ-
ളൊഴിഞ്ഞൊരു നേരം, നാരായണ ജയ

കരുണാകരനാം ശ്രീനാരായണ-
നരുളീടും നിജസായൂജ്യത്തെ
ഒരു ഫലമുണ്ടോ പതിനായിരമുരു
ചത്തുപിറന്നാല്‍, നാരായണ ജയ

ഭൂജന്മാര്‍ജ്ജിത കര്‍മ്മമശേഷം
തിരുമുല്‍ക്കാഴ്ച്ച നിനക്കിഹ വച്ചേന്‍
ജനിമരണങ്ങളെനിക്കിനി വേണ്ടാ
പരിപാലയമാം, നാരായണ ജയ
...................................................
...................................................


ഹരിനാമകീര്‍ത്തനത്തിലെ

ശ്രീമൂലമായ പ്രകൃതീങ്കല്‍ത്തുടങ്ങി ജനനാ‍-
ന്ത്യത്തോളം പരമഹാമായ തന്റെ ഗഹി
ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും പരമ നാരായണായ നമ

അന്‍പേണ്മെന്മനസി ശ്രീനീലകണ്ഠഗുരു-
വംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ
അന്‍പത്തൊന്നക്ഷരവുമോരോന്നിതെന്‍ മൊഴിയി-
ലന്‍പോടെ ചേര്‍ക്ക, ഹരി നാരായണായ നമ

ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെണ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതില്‍
മേവുന്ന നാഥ, ഹരി നാ‍രായണായ നമ

ഛന്നത്വമാര്‍ന്ന കനല്‍ പോലെ നിറഞ്ഞുലകില്‍
മിന്നുന്ന നിന്‍ മഹിമയാര്‍ക്കും തിരിക്കരുതു
അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
ളെന്നത്രെ തോന്നി, ഹരി നാരായണായ നമ
..................................................................
***********************************

അടിയാരെക്കുറിച്ചൊരു കരുണയും
കഠിനദുഷ്ടരോടെഴുന്ന കോപവും
മടുമൊഴിമാരില്‍ വളര്‍ന്ന രാഗവും
കലഹം കണ്ടൊരദ്ഭുത രസങ്ങളും
ചപലന്മാരൊടു കലര്‍ന്ന ഹാസവും
എതിരിടുന്നോര്‍ക്കു ഭയങ്കരത്വവും
പലവുമിങ്ങനെ നവനവരസ-
മിടയിടക്കൂടിക്കലര്‍ന്ന നേത്രവും
മകരകുണ്ഡലം പ്രതിബിംബിക്കുന്ന
കവിള്‍ത്തടങ്ങളും മുഖസരോജവും
വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞ നാസിക
സുമന്ദഹാസവുമധര ശോഭയും.....
..........................................

തുടങ്ങിയ വരികളും നമുക്കു തന്ന മഹാനുഭാവന് പ്രണാമം.

സകലശുകകുലവിമലതിലകിത കളേബരേ
സാരസ്യപീയൂഷസാര സര്‍വ്വസ്വമേ
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ.

കേട്ടാ‍ല്‍ മതിവരാത്ത ഭാഷയ്ക്ക് പ്രണാമം!

No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...