Showing posts with label ഗോത്രകവിത. Show all posts
Showing posts with label ഗോത്രകവിത. Show all posts

Monday, 20 March 2023

ജാർവ്വപ്പെണ്ണുങ്ങൾ - ഉഷാകിരൺ അത്രം (ഗോണ്ട് ഗോത്രകവി)


ജാർവ്വപ്പെണ്ണുങ്ങൾ

ഉഷാകിരൺ അത്രം (ഗോണ്ട് ഗോത്രകവി)

പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


അമ്മപെങ്ങന്മാരെ കണ്ടിട്ടേയില്ലേ 

ഒരിക്കലും

ഞങ്ങളുടെ നഗ്നമേനിയെ ആർത്തിയോടെ

ഒളിഞ്ഞുനോക്കുന്നതെന്തിനാണ്

വിഷമുള്ളുകളെക്കാൾ

വിഷം മുറ്റിയതാണ്

നിങ്ങളുടെ കണ്ണുകൾ 

ഞങ്ങളെന്താ വിചിത്രജീവികളോ

ആന്തമാനിലെ ഗോത്രമനുഷ്യരും

മനുഷ്യരല്ലേ

പ്രകൃതിയുടെ മടിത്തട്ടിൽ കഴിയുന്നവർ

പ്രകൃതിയെ പിരിച്ചെഴുതാനറിയുന്നവർ

പ്രകൃതിയുടെ താളമൊപ്പിച്ച്

ജീവിക്കാനറിയുന്നവർ

അവരും മനുഷ്യരെന്നത്

നിങ്ങളെന്തേ മറക്കുന്നു

വിലകൂടിയ ഉടുപ്പുകളണിഞ്ഞിട്ടും

നിങ്ങളുടെ പരിഹാസവാക്കുകൾ

നിങ്ങളുടെ നഗ്നത വെളിവാക്കുന്നു

എന്തേ മനസ്സ് ജീർണ്ണിച്ചുപോയത്

എന്തേ മനസ്സിൽ വെട്ടം കടക്കാത്തത്


ജാർവകളാണവർ

ഉണ്ണാനുമുടുക്കാനുമില്ലാത്തവർ

പാവങ്ങൾ ബുദ്ധിമങ്ങിയവർ

അവഗണിക്കപ്പെട്ടവർ

പഠിപ്പില്ലാത്ത കറുമ്പർ

നിങ്ങൾ ആന്തമാനിൽ ജീവിച്ചിട്ടുണ്ടോ 

നാലഞ്ചുകൊല്ലം ജീവിച്ചുനോക്കൂ

എന്നിട്ട് പറയൂ ജീവിതമെന്തെന്ന്

ആർക്കുമൊന്നുമറിയില്ല ഞങ്ങളുടെ

ഇവിടത്തെ ജീവിതത്തെക്കുറിച്ച്

പുറംലോകം കാണാത്ത 

അസ്തിത്വമില്ലാത്ത ജന്തുജീവിതം

നിങ്ങൾ കാണാൻ വന്നപ്പോഴൊക്കെ

ജാർവപ്പെണ്ണുങ്ങൾ കുട്ടികളുമായി

ഓടിയൊളിച്ചു

കല്ലുകളെറിഞ്ഞു നിങ്ങൾ

ചിലപ്പോൾ വളർത്തുനായ്കൾക്കെന്നപോലെ

റൊട്ടിക്കഷണങ്ങളും

നിങ്ങളുടെ ക്യാമറകളെപ്പൊഴും

ഫോക്കസ് ചെയ്തത്

ഞങ്ങളുടെ ശരീരത്തിലായിരുന്നു

ആ ചിത്രങ്ങൾ സഹിതം 

ബ്ലോഗുകൾ ലേഖനങ്ങൾ കവർസ്റ്റോറികൾ

എഴുതി പണമുണ്ടാക്കി നിങ്ങൾ

വാർത്താചാനലുകളിൽ

പത്രത്തിൽ ഇന്റർനെറ്റിൽ

ഞങ്ങളുടെ അമ്മപെങ്ങന്മാരുടെ 

അർദ്ധനഗ്നചിത്രങ്ങളിലൂടെ

നിങ്ങൾ ലാഭം കൊയ്തു

ഞങ്ങളുടെ ശരീരം

കമ്പോളച്ചരക്കാക്കുന്നതിൽ

മത്സരിച്ചു നിങ്ങൾ

പരിഷ്കൃതരെന്ന് പറയുന്ന

ദല്ലാളന്മാർ പടമെടുക്കുമ്പോൾ

ജാർവപ്പെണ്ണുങ്ങൾക്ക് ഭയമാണ്

പരിഭ്രമത്തോടെ അവരോടുമ്പോൾ

ഉടലുകളിൽ തറഞ്ഞ ക്യാമറകൾ

പിറകേ പാഞ്ഞു

അവശയായി വീണിടത്തുനിന്ന്

പിടഞ്ഞെണീറ്റോടുമ്പോൾ

നിങ്ങൾ ആർത്തുചിരിച്ചു

ക്യാമറകളിൽ അവരെ തളച്ചു

ജാർവ്വപ്പെണ്ണുങ്ങൾ പറയും

കൊടുങ്കാറ്റിനെയും കടലിനെയും

ഞങ്ങൾക്ക് പേടിയില്ല

അവരുടെ നോട്ടം

ഞങ്ങളുടെ ഉടലിലേക്കല്ലല്ലോ


മനുഷ്യരായിട്ടും നിങ്ങൾ

ഞങ്ങളെ മനസിലാക്കുന്നില്ലല്ലോ

നിങ്ങൾക്കൊപ്പം കാണുന്നില്ലല്ലോ

ഞങ്ങളിൽ നിങ്ങളുടെ

അമ്മയെ സഹോദരിയെ

കാണുന്നില്ലേ

ഇതാണോ സംസ്കാരം


നിർമ്മല പുതുൽ (സന്താൾ ഗോത്രകവി) : പരിഭാഷ- ശിവകുമാർ അമ്പലപ്പുഴ


1.
നഗരത്തിന്റെ നേരേ മുഴങ്ങുന്ന ശബ്ദം


ഇവരാണാ മനുഷ്യർ

എന്നെക്കാണുമ്പോൾത്തന്നെ

നെറ്റിചുളിക്കുന്നവർ

വെളുത്തതൊലി കൊണ്ട്

അവരുടെ കറുപ്പിനെ മറയ്ക്കുന്നവർ

ഇവരാണാ മനുഷ്യർ

പകൽ വെട്ടത്തിലെന്നെ

കാണാൻ കൂട്ടാക്കാത്തവർ

രാത്രിയുടെയിരുട്ടിൽ

വരട്ടേയെന്ന് ചോദിക്കുന്നവർ

ഇവരാണാ മനുഷ്യർ

ഇരുളിന്റെ മറവിൽ

നഗരത്തിന്റെയതിർത്തിയിൽ

ഉള്ളിലെ മാലിന്യം കുടഞ്ഞിട്ട്

ഞങ്ങളുടെ ഗ്രാമം

വൃത്തികേടാക്കുന്നവർ

ഇവരാണാ മനുഷ്യർ

സംസ്കാരത്തിന്റെ പേരിൽ

ഞങ്ങളുടെ അർദ്ധനഗ്നമേനികൾ

ഫോട്ടോയിലാക്കുന്നവർ

ഞങ്ങളുടെ മണ്ണിന് വിലപേശുന്നവർ

ചർച്ചകളിൽ ഞങ്ങളെ

വിവസ്ത്രരാക്കുന്നവർ

ഇവരാണാ മനുഷ്യർ

ഞങ്ങളുടെ പേരുപറഞ്ഞ്

ഞങ്ങളുടെ കടലിന്റെ

പങ്ക് വിഴുങ്ങുന്നവർ

നേരിൽക്കാണുമ്പോൾ പുകഴ്ത്തുകയും

തിരിഞ്ഞുനിന്ന് ചിരിക്കുകയും ചെയ്യുന്നവർ

ഞങ്ങളുടെ പെണ്ണുങ്ങളേ മാനം കെട്ട

അപഥസഞ്ചാരിണികളെന്ന് വിളിക്കുന്നവർ

ഇവരാണാ മനുഷ്യർ

ഞങ്ങളുടെ കിടക്കകളിൽ

ഞങ്ങളുടെ ഗ്രാമങ്ങളിൽ

കൊള്ളയടിക്കുന്നവർ

ഞങ്ങളുടെ മണ്ണിൽ ചവിട്ടിനിന്ന്

ഞങ്ങളുടെ അന്തസ്സിനെ

ചോദ്യംചെയ്യുന്നവർ

ഇവരാണാ മനുഷ്യർ

എന്റെ കവിതയിൽ

എന്റെ ശരീരം തിരയുന്നവർ


2. വാതിൽക്കൽ തൂക്കിയിടൂ ചെണ്ടകൾ


സ്നേഹിതാ

ഇടയ്ക്കിടെ നിങ്ങളുടെ

പുല്ലാങ്കുഴൽ വായിക്കാതിരിക്കൂ

ഒപ്പമുള്ളവരോടും പറയൂ

ഒട്ടും നിനച്ചിരിക്കാത്തപ്പോൾ

ചെണ്ട മുഴക്കാതിരിക്കാൻ

ഞാനടുക്കളയിൽ ചോറുവെക്കുകയല്ലേ

എന്റെ പാദങ്ങൾ താളം പിടിക്കുന്നു

ആത്മാവ് തൂവൽ പോലെ പൊന്തുന്നു

ഒരുപാട് പണിയുണ്ട് ചെയ്തുതീർക്കാൻ

തൊഴുത്ത് വൃത്തിയാക്കണം

കാട്ടിൽ നിന്ന് വിറക് കൊണ്ടുവരണം

അരുവിയിൽ നിന്ന് വെള്ളം പിടിക്കണം

പാടത്ത് അച്ഛന് ഭക്ഷണം എത്തിക്കണം

എല്ലാം തടസ്സപ്പെടും

അമ്മയുടെ ശകാരം കിട്ടും

അതിനാൽ ദയവായി കേൾക്കൂ

പുല്ലാങ്കുഴൽ സഞ്ചിയിലിടൂ

ചെണ്ടകൾ വാതിൽക്കൽ തൂക്കൂ

എന്നിട്ട് നിങ്ങളുടെ പാട്ടും കലയും

എനിക്ക് കൈമാറൂ

ഞാനവയെ മൃദുവായി ഭദ്രമായെന്റെ

സാരിത്തുമ്പിൽക്കെട്ടി സൂക്ഷിച്ചോളാം


3. മലയൻ കുഞ്ഞ്


മലയുടെ കുഞ്ഞ്

മലയുടെടെയൊരു തുണ്ട്

മലമടിത്തട്ടിൽ കളിക്കുന്നു

മലമുകളിലേക്ക് പിച്ചവെച്ചവൻ

മലമണ്ണിൽ കാലുകുത്തുന്നു

മലപോലെയുയരാൻ

മലകളുടെ നാട്ടിൽ

മല മുഴുവനായും

മലയൻകുഞ്ഞിനുള്ളിൽ

ജീവിക്കുന്നു

ആ മലമടിയിൽത്തന്നെ തുള്ളിച്ചാടി

പുലരുന്നാ മലയൻകുഞ്ഞ്

മലയുടെ മുകളിലൂടെ പറക്കുന്ന

ഒരു വിമാനത്തെ നോക്കി

മലയൻകുഞ്ഞ് അച്ഛനോട് ചോദിച്ചു

അതേത് പക്ഷിയാണ്?

കുഴിമാടത്തിലൊരു കുരിപ്പ് ജസീന്ത കെർകെറ്റ, ജാർഖണ്ഡ്




കുഴിമാടത്തിലൊരു കുരിപ്പ്

ജസീന്ത കെർകെറ്റ, ജാർഖണ്ഡ് (ഒറഓൺ ഗോത്രകവി)

പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


ഗ്രാമത്തിലൊരു

ചെറുചെളിക്കൂമ്പാരത്തിലൊരു

ചെറുമുളക്കുരിപ്പ്

വെറുമൊരു ചെളിക്കൂനയല്ല

അതൊരു കുഴിമാടം

പട്ടിണികൊണ്ട് മരിച്ച

സുഗ്നന്റെയസ്ഥിമാടം

പേടിച്ചൊളിച്ചയിടത്തുനിന്ന് 

മഞ്ഞുതുള്ളികൾ കുതിർത്ത്

ഉയിർപകർന്നപ്പോൾ

പുറത്തുവന്നു കുരിപ്പ് 

അവന്റെ മക്കൾ കണ്ടിട്ടുണ്ട്

എന്നോ തീകെട്ടുപോയ മണ്ണടുപ്പിന്മേലും

ചാണകം മെഴുകിയ തറയിലും 

നെൽവിത്തുകളുടെ കുരിപ്പുകൾ 

പട്ടിണിയുടെ നിസ്സംഗതയിൽ

അവന്റെ വിധവ കാണുന്നത്

പശിയുടെ തീ കരിപിടിപ്പിച്ച

കാലിയായി കമഴ്ത്തിവെച്ച

അരിക്കലമാണ് 

ഇത്തവണ സുഗ്നന്റെ

കെട്ട്യോളും കുട്ടികളും

പട്ടിണികിടന്ന് മരിക്കില്ല 

പകരം സ്വയം ജീവനൊടുക്കും 

അവർക്ക് നന്നായറിയാം

പട്ടിണിമരണം കോലാഹലമോ

വാർത്തയോ ആവില്ല 

മറിച്ച് ആത്മഹത്യ

അവരുടെ ജഡങ്ങൾക്ക്

തലക്കെട്ട് ഉറപ്പാക്കും 

എന്തുകൊണ്ടെന്നും എവിടെയെന്നും

ഉള്ള അന്വേഷണങ്ങൾ

തീപൂട്ടാതെ തണുപ്പടിഞ്ഞ 

മറ്റനേകം വാതിലുകളിലേക്ക്

എത്തിപ്പെട്ടേക്കാം


കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...