Monday 20 March 2023

കവിൻ മലർ- (തമിഴ്) കവിതകൾ- പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ

  

1. രഹസ്യത്താക്കോൽ


താക്കോൽ കൈമോശം വന്ന

പെൺകുട്ടി

യജമാനൻെറ ശകാരം ഭയന്ന്

കരയാൻ തുടങ്ങി

കനിവുള്ള ഒരു കാറ്റ്

താക്കോൽദ്വാരത്തിലേക്ക് കടന്ന്

പൂട്ടും കതകും തുറന്നു

ഇതെങ്ങനെയീ കതകുതുറന്നെന്ന്

അവൾ അന്തംവിട്ടു നിന്നു

അവൾക്കറിയില്ലല്ലോ

ഒരു താഴെന്നല്ല

സമസ്തപ്രപഞ്ചത്തിനും താക്കോലാണ്

കുട്ടികളുടെ കണ്ണുനീരെന്ന്


2. വിലാസമില്ലാത്തവൾ


എവിടെയുമുണ്ടാകും

ഇന്നലെയവിടെ ഇന്നിവിടെ

നാളെ എവിടെയെങ്കിലും

നാലുചുവരുകളും മേൽക്കൂരയും

എനിക്ക് പറ്റില്ല

അണ കെട്ടാൻ തുനിയുന്നു നീ

പാതാളത്തിലേക്ക് തള്ളുന്നു

മണൽ തിന്നുവളരുന്ന സമുദ്രം

നിധികളുമായി വരുന്നവൾ ഞാൻ

നീയെന്നിൽ കരിഞ്ചായം പൂശുന്നു

കൊടുംശീതക്കാറ്റിനെ എന്നിലേക്ക് തിരിക്കുന്നു

തമസ്സ്, ധ്രുവപ്പറവ, രണ്ടും ഞാൻ തന്നെ

അസത്യങ്ങളെ ഭക്ഷിക്കുന്നു നീ

ഭൂഗർഭത്തിലേക്ക് എന്നെ തള്ളുന്നു 

കിനാക്കളുടെ പണിശാല ഞാൻ

ഗുരുത്വാകർഷണത്തിന് വെല്ലുവിളിയും

ശ്വാസത്തെ കവർന്നെടുക്കുന്നു

ചുടുകാട്ടിൽ തള്ളുന്നു നീ

സമസ്ത ജീവനുകൾക്കും ശ്വാസവായു ഞാൻ

ഈജിപ്ഷ്യൻ പിരമിഡുകളിൽ വസിക്കുന്നു

എന്റെ കീറയുടുപ്പുകളെ അപഹസിച്ച്

തീ തുപ്പുന്നു നീ

കെടുത്താനാവാത്ത തീയാണ് ഞാൻ

നിർവ്വാണം നേടിയവളും

എനിക്ക് മേൽവിലാസമുണ്ടാക്കാൻ ശ്രമിക്കുന്നു നീ

കാടകങ്ങളിൽ വേട്ടയാടി

ഇറച്ചിയും കനികളും കൊണ്ടുവന്ന്

കരിമുകിൽ പിഴിഞ്ഞ് നീരെടുത്ത്

തിളയ്ക്കുന്ന സൂര്യനിൽ വേവിച്ച്

നിലാവും ചാരിയിരുന്ന് തിന്നും കളിച്ചും

വെണ്മേഘപ്പഞ്ഞിക്കിടക്കയിൽ ഉറങ്ങിയെണീറ്റ്

നക്ഷത്രങ്ങൾക്കിടയിൽ ക്ഷീരപഥത്തിൽ കൂത്താടി

ഗ്രഹങ്ങളെക്കൂട്ടിക്കെട്ടി ഊഞ്ഞാലാടവേ

മിന്നൽപ്പിണരിൽ പിടിച്ചിറങ്ങി വീണ്ടും

മണ്ണിൽ വരുന്നവൾ ഞാൻ

ഈ പ്രപഞ്ചത്തെ കൂട്ടിയിണക്കുന്നവൾ

പ്രപഞ്ചമാകെയെൻ വാസസ്ഥലം

എന്റെ കാലത്തെ അടർത്താൻ നോക്കരുത്

ഞാനൊരു നൂറ്റാണ്ട്.


3. ദിക്കുകൾ വഴികൾ


ദിക്കുകൾ നാലെന്ന് അധ്യാപകൻ

സൂര്യനുദിക്കുന്നിടം വെച്ചറിയുന്നു കുട്ടി

നാലുദിക്കും പെരുമ്പറമുഴക്കമെന്ന് പാഠം 

വടക്കുകിഴക്ക് വർഷമഴ

തെക്കുപടിഞ്ഞാറൻ മൺസൂൺ

മധ്യപൂർവ്വ ഏഷ്യൻ രാജ്യങ്ങൾ

വടക്കുകിഴക്ക് ദിശയിൽ നീങ്ങും കാറ്റെന്ന്

ദിക്കുകളെട്ടും മനസ്സിലാക്കിത്തരുന്നു


കണക്കുക്ലാസ്സിൽ കോമ്പസ് വെച്ച്

വൃത്തം വരയ്ക്കുന്നവൾ

നെടുകെയും കുറുകെയും വരകളിടുന്നു

കടലാസിൻ മുകൾപ്പാതിയെ

വടക്കെന്ന് പഠിച്ചത് വെച്ച്

നാല് ദിക്കുകളും കണക്കാക്കുന്നു

വീണ്ടും രണ്ട് രേഖകൾ വരച്ച്

എട്ട് ദിക്കുകളും അടയാളപ്പെടുത്തുന്നു

തെല്ലൊന്ന് ചിന്തിച്ച പെൺകുട്ടി

വീണ്ടും നെടുകേ കുറുകേ

പല വരകൾ വരയ്ക്കുന്നു

അടുത്തടുത്തായ് അസംഖ്യം വരകൾ

വരച്ച് വരച്ച് ഇരിക്കുന്നു

ഒരു വൃത്തത്തിനുള്ളിൽ എത്രയെത്ര വ്യാസങ്ങൾ

ഓരോ ആരക്കാലുകളും ഓരോ ദിശാസൂചി

ഈ രേഖകൾ പോകുന്ന ദിക്കുകളെല്ലാം

പേരിനിയുമിട്ടിട്ടില്ലേയെന്നവൾ 

അധ്യാപകനോട് ചോദിക്കുന്നു

കണക്കുനോട്ടിൽ കുത്തിവരയ്ക്കുന്നോയെന്ന്

ചൂരലുയർത്തുന്നു അധ്യാപകൻ.


4. മെല്ലെമെല്ലെ തുടങ്ങിയ കളി


കടൽക്കരയിൽ

നനവിൽ തിളങ്ങിയ

പനമടലും കൊട്ടത്തേങ്ങയും

പനമടലിനെ ബാറ്റാക്കി

കൊട്ടത്തേങ്ങയെ പന്താക്കി

കടലിലേക്ക് അടിച്ചുവിടാൻ

അവനറിയാം

ഒരു തിര വന്ന്

പന്തിനെ കരയിലേക്കെറിയുമ്പോൾ

വീണ്ടുമൊരടിയിൽ

കാറ്റിനെ മുറിച്ച് ജലപ്പരപ്പിൽ

പറക്കുന്നു കൊട്ടത്തേങ്ങ

കരുത്തൻകരങ്ങളാൽ തിര

വീണ്ടുംവീണ്ടുമതിനെ

കരയിലേക്ക് തിരിച്ചെറിയുന്നു

അല കരയിലേക്കെത്തിക്കുമ്പോഴൊക്കെ

ഒട്ടും പിഴയ്ക്കാതവൻ

മടൽ കൊണ്ടടിക്കുന്നു

അവനും കടലുമായുളള മത്സരത്തിൽ

എങ്ങനെയും ജയിക്കാൻ

ആർത്തുവരുമലകളോട്

കിണഞ്ഞുകളിക്കുന്ന അവനെ

ആരാധനയോടെ നോക്കുന്നു അവൾ

അവനും നിർത്തുന്നില്ല

അലകളും വിടുന്നില്ല

മടങ്ങാൻ തിരക്കുകൂട്ടുന്ന അവളോട്

പന്തിനെ ബൗണ്ടറി കടത്തുന്നതാണ്

ലക്ഷ്യമെന്ന് പറഞ്ഞ് അവൻ

ചക്രവാളത്തിലേക്ക് വിരൽ ചൂണ്ടി

No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...