Monday 20 March 2023

പെദ്രു മാമൻ- ഹേമന്ത് ദിവാതെ : പരിഭാഷ : ശിവകുമാർ അമ്പലപ്പുഴ


പെദ്രു മാമൻ- ഹേമന്ത് ദിവാതെ

പരിഭാഷ :  ശിവകുമാർ അമ്പലപ്പുഴ







പെദ്രുമാമാ

താങ്കളുടെ ഓരോരോ ശാഠ്യങ്ങളും

പ്രതിരോധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു

തടിക്കസേര

ബീഡി കുത്തിക്കെടുത്തുന്ന ആഷ്ട്രേ

വിസർജ്ജനപാത്രം

കുത്തഴിഞ്ഞ് പറക്കുന്ന ബൈബിൾതാളുകൾ

അവശേഷിക്കുന്ന ഒരേയൊരു

ചില്ലുകൂട്ടിലെ കൃസ്തു

ഇപ്പോഴുമെനിക്ക് കാണാം

തടിക്കസേരയിൽ

ചുമച്ചുകുരച്ച് ആയാസപ്പെട്ട്

ബീഡിവലിക്കുന്നത്

ഉൾക്കൊള്ളാൻ ദുഷ്കരമായ

ശിഷ്ടജീവിതത്തിൻെറ

ദയനീയാവസ്ഥയുടെ വയ്യായ്കയിലും

മുറിയാകെ തൂത്തുതുടയ്ക്കുമ്പോഴും

വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന്

ഒരു വാക്കുപോലുമില്ലാതെ

വായിൽ നിന്നുള്ള

നിക്കോട്ടിൻ ഉച്ഛ്വാസങ്ങൾക്ക് പോലും

അങ്ങയെപ്പോൽ തളർച്ച ബാധിച്ച്

തലയ്ക്കുള്ളിൽ ചിലമ്പുന്ന പ്രാർത്ഥനകളോടെ

ചില്ലുകൂട്ടിലെ കൃസ്തുവിന് മുന്നിൽ

താങ്കളുടെ മുഴുവുടൽ

താങ്കൾക്കു വേണ്ടിത്തന്നെയോ

ഒരുപക്ഷേ ഞങ്ങൾക്കു വേണ്ടിയോ

ഒരു അന്തിമസ്തോത്രം

അവ്യക്തമായുരുവിട്ടു

എന്തുചെയ്യുന്നുവെന്ന് എല്ലാവരോടും

ചോദിക്കുമായിരുന്നല്ലോ താങ്കൾ

അന്നേരം 'മറ്റൊന്നും ചെയ്യുന്നില്ല,

കവിതയൊഴികെ'യെന്നു പറഞ്ഞപ്പോൾ

എനിക്ക് വട്ടാണെന്ന് പറഞ്ഞുവെങ്കിലും

എൻെറ കവിതകൾ ഇഷ്ടത്തോടെ വായിച്ചു

കോളേജ്കാലത്ത് താങ്കളും

കവിതകളെഴുതിയിരുന്നുവെന്ന്

ഏറെ താത്പര്യത്തോടെ പറഞ്ഞെങ്കിലും

അത് ഭ്രാന്ത് കാരണമെന്നും പറഞ്ഞു

'കവിത നിന്നെ ദുർബ്ബലനാക്കും മകനേ'യെന്നും

എഴുത്ത് നിർത്തിയ നാൾ മുതൽ

അന്യരെക്കുറിച്ച് ആകുലപ്പെടുന്നത് വിട്ട്

ഏറ്റവും കരുത്തനായെന്നും പറഞ്ഞു

ജീവിതമുടനീളം താങ്കൾക്കൊപ്പം

ആരുമുണ്ടാകാത്തതിൻെറ

അനാഥത്വമായിരുന്നു

ആരുമിഷ്ടപ്പെട്ടുമില്ല

ഇപ്പോൾ

ഒരു സീറോവാട്ട് ബൾബിൻെറ വെട്ടത്തിൽ

വായിക്കാനാവാത്ത

ബൈബിൾവാക്യങ്ങളെന്നപോലെ

ഏതാണ്ടെല്ലാവരുടെയും ചിന്തകളിൽ നിന്ന്

താങ്കളും മാഞ്ഞുപോയിരിക്കുന്നു

തുരുമ്പിച്ച ജനലഴികൾക്കപ്പുറം

പകൽ രാത്രിയാകുന്നത് കാണാനും

സമയം എത്രയെന്നൂഹിക്കാനും

കഴിയുന്നുണ്ടായിരിക്കും

കാത്തിരിക്കാൻ വേണ്ടിയും ആരുമില്ല

അങ്ങനെ ചെയ്തിരുന്നുവെങ്കിൽത്തന്നെ

തുരുമ്പിച്ച ജനലഴികൾക്കപ്പുറം

ഋതുക്കൾ മാറിയെന്നത്

തിരിച്ചറിയാൻ വേണ്ടി മാത്രമാകും

ഒരില പോൽ പൊഴിയുന്ന

അന്ത്യനിമിഷങ്ങളിൽ താങ്കൾ

ഒറ്റയ്ക്കാണെന്നുമറിയുന്നു

അവ്യക്തമായി മനസ്സിലപ്പോഴും

അന്തിമസ്ത്രോത്രം ഉരുവിടാൻ

അങ്ങേയ്ക്കാകുമോ

ആരുടേതുമല്ലാത്ത താങ്കൾ ചിന്തിക്കുന്നത്

ആരെക്കുറിച്ചായിരിക്കും

തിരിഞ്ഞുനോക്കുമെങ്കിൽ

ജീവിതത്തിൻെറ ഏത് ഭാഗമാണ്

ഓർമ്മിക്കാൻ തക്കതായുള്ളത്

താങ്കളെക്കുറിച്ച് ഇപ്പോഴോർക്കുമ്പോൾ

ഇടറിവീഴാൻ എൻെറ സമയമായെന്ന്

തോന്നുമെങ്കിലും മാമാ

ഞാൻ വീണ്ടും പിടിച്ചുനിൽക്കുന്നു

കാരണം ഞാൻ ഭ്രാന്തനാണ്

ഇപ്പോഴും കവിതകളെഴുതുന്നു

അതേ, എനിക്ക് വട്ടാണ്

No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...