രാമപുരത്ത് വാര്യർ
കുചേലന്റെ കഥ, സ്വന്തം ദാരിദ്ര്യദു:ഖാനുഭവങ്ങളുടെ ചൂട്ടുവെട്ടത്തിലും ചൂടിലും ആവിഷ്കരിച്ചപ്പോള്‍, മലയാളത്തിലെ ഒന്നാമത്തെ ആത്മാവിഷ്കാരകാവ്യമായി. വഞ്ചിപ്പാട്ടെന്ന ജനപ്രിയഗാനരൂപത്തില്‍ ‘കുചേലവൃത്തം’ ഇന്നും പ്രസക്തമായി തുടരുന്നു.
“ചില്ലീ മാനസ പതേ ചിരന്തനനായ പുമാന്‍
ചില്ലി ചുളിച്ചൊന്നു കടാക്ഷിപ്പാനോര്‍ക്കണം
ഇല്ല ദാരിദ്ര്യാര്‍ത്തിയോളം വലുതായിട്ടൊരാര്‍ത്തിയും
ഇല്ലം വീണു കുത്തുമാറായതും കണ്ടാലും
വല്ലഭ കേട്ടാലും പരമാത്മമഗ്നനായ ഭവാന്‍
വല്ലഭയുടെ വിശപ്പുമറിയുന്നില്ല
സര്‍വ്വവേദശാസ്ത്രപുരാണജ്ഞന്‍ ഭവാന്‍ ബ്രഹ്മശക്ര-
ശര്‍വ്വവന്ദ്യനായ ശൌരി തവ വയസ്യന്‍
നിര്‍വാണദനായ ലക്ഷ്മീപതിയെച്ചെന്നു കണ്ടാലീ-
ദുര്‍വ്വാരദാരിദ്ര്യദു:ഖമൊഴിയും നൂനം
ഗുരുഗൃഹത്തിങ്കല്‍ നിന്നു പിരിഞ്ഞതില്‍പ്പിന്നെ ജഗല്‍-
ഗുരുവിനെയുണ്ടോ കണ്ടു വെറുതേ ഗുണം-
വരികയില്ലാര്‍ക്കും, ഭ്ഗവാനെക്കാണ്മാന്‍ കാലേ തന്നെ
വിരയെ യാത്രയാകേണമെന്നു തോന്നുന്നു.”
“പറഞ്ഞതങ്ങനെ തന്നെ, പാതിരാവായല്ലോ പത്നീ
കുറഞ്ഞൊന്നുറങ്ങട്ടെ ഞാന്‍ ഉലകീരേഴും-
നിറഞ്ഞ കൃഷ്ണനെക്കാണാന്‍ പുലര്‍കാലേ പുറപ്പെടാം
അറിഞ്ഞു വല്ലതും കൂടെ തന്നയക്കേണം
ത്രിഭുവനമടക്കി വാണിരുന്നരുളുന്ന മഹാ-
പ്രഭുവിനെക്കാണ്മാന്‍ കൈക്കലേതും കൂടാതെ
സ്വഭവനത്തിങ്കല്‍ നിന്നു ഗമിക്കരുതാരും കൈക്ക-
ലിഭവുമാമിലയുമാം കുസുമവുമാം
അവലുമാം മലരുമാം ഫലവുമാം യഥാശക്തി
മലര്‍ക്കന്യാമണവാളനൊക്കെയുമാകും
മലം കള, മനസ്സിലിന്നെന്തുവേണ്ടെന്നറിയാഞ്ഞു
മലയ്ക്കേണ്ട, ചൊന്നതിലൊന്നുണ്ടാക്കിയാലും.”
No comments:
Post a Comment