Tuesday 9 May 2023



കവിയോട്

കെ.എസ്.കെ.തളിക്കുളം


ഇവനു പാടുവാൻ രചിക്കുമോ കവേ

ഭവാനൊരു നവമനോഹരഗീതം

പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ്

പലരും പാടിയ പഴയ പാട്ടുകൾ

ലളിതകോമളപദാവലികളി-

ലൊളിച്ചുവെച്ചെന്നെച്ചതിക്കാൻ നോക്കേണ്ട

മുറയ്ക്കലങ്കാരം നിറച്ചാലായതിൽ

ഭ്രമിക്കും ഞാനെന്ന് നിനയ്ക്കയും വേണ്ട

മതിമുഖിയുടെ മൃദുലഹാസത്തിൽ

പൊതിഞ്ഞതിന്നൊരു പുതുമ ചേർക്കണ്ട


ഇവനു പാടുവാൻ രചിക്കുമോ കവേ

ഭവാൻ സ്വതന്ത്രനായൊരു നവഗീതം

അതുകേട്ടാലെൻ്റെ സിരകളിൽക്കൂടി

അതിവേഗം രക്തം തിളച്ചു പായണം

ഉടനിവൻ ധീരഹൃദയാവേശത്താ-

ലടിമച്ചങ്ങല മുറിച്ചെറിയണം

Tuesday 21 March 2023

SivakumarAmbalapuzha: മാലതി മൈത്രിയുടെ കവിതകൾ -(തമിഴ്) പരിഭാഷ: ശിവകുമാർ...

SivakumarAmbalapuzha: മാലതി മൈത്രിയുടെ കവിതകൾ -(തമിഴ്) പരിഭാഷ: ശിവകുമാർ...: 1. കടൽ ഞങ്ങളുടെ ചിറക്- മാലതി മൈത്രി -(തമിഴ്) കടൽ ഞങ്ങളുടെ ഗർഭപാത്രം കടൽ ഞങ്ങളുടെ എഴുത്തുപലക കടൽ ഞങ്ങളുടെ കിനാവ് കടൽ ഞങ്ങളുടെ കല്ലറ കടൽ ഞങ്ങള...

Monday 20 March 2023

മിന്നാമിനുങ്ങേ (തമിഴ്) : ശബരീനാഥൻ


മിന്നാമിനുങ്ങേ
ശബരീനാഥൻ

ആര് നിന്നെ തൊട്ടുണർത്തി

ഏത് കൈ നിനക്ക് കാഴ്ച തന്നു

ഏതുടൽ വിട്ടുപോകുന്നു

ഏതുടൽ നോക്കിപ്പോകുന്നു

കിനവോ നിനവോ വെളിച്ചത്തിൽ

എന്തോർത്ത് പോകുന്നു

എന്തു നീ മറക്കുന്നു

എന്തോർത്ത് പോകുന്നു

എന്തു നീ മറക്കുന്നു

എന്തോർത്ത് പോകുന്നു

എന്തു നീ മറക്കുന്നു

യുഗങ്ങളെത്രയിരുട്ടിൽ

ഒളിച്ചിരുന്നു കണ്ണേ ഊമയായ്

പിന്നെത്ര നൂറ്റാണ്ട്

പനിച്ചുചുരുണ്ട്

നിഷ മൻസൂർ : തേന്മൊഴി ദാസ് (തമിഴ് കവിതകൾ)


 

1. നിഷാ മൻസൂർ

നീ തന്ന പീഡനത്തിൻെറ വേദനകളെ

നിനക്കു തന്നെ തിരിച്ചയക്കുന്നു

എനിക്കിനി ചുമക്കാൻ വയ്യെന്ന്

ദയവായി

എൻെറ വിശ്വാസത്തിൻെറ വിത്തുകളെ

എനിക്കു തന്നെ മടക്കി നൽകൂ

അവയെ എൻെറ

കണ്ണീർ കൊണ്ടു നനച്ചെങ്കിലും

വളർത്തിയെടുത്തോട്ടെ ഞാൻ


2. തേൻമൊഴി ദാസ് 

രൂപത്തെ ഉപേക്ഷിച്ച ശേഷമേ

നിന്നെ കാണുവാൻ ഞാൻ വരികയുളളൂ

നമ്മുടെ രൂപങ്ങൾ

ഒഴുകി നടക്കുന്ന ഭൂമിയെ

നീയും കാണും

വീണ്ടും നാം ഭൂമിയിലേക്ക് മടങ്ങുമ്പോൾ

കാറ്റ് ചുവപ്പുനിറത്തിലും

ജീവൻ ജലത്തിൻെറ രുചിയിലുമായിരിക്കും 

മലനിറുകയിൽ എൻെറ വീടും

മലഞ്ചെരിവിനു കീഴെ

നിൻെറ നാടും ഉണ്ടായിരിക്കും

ശിലകളെ നീ ആസ്വദിക്കുന്ന ഒരു നാൾ

നിനക്കെൻെറയോർമ്മ വരും

അപ്പോൾ നീയെന്നെ തേടിവരും

'വെളളാരങ്കല്ലുകൾ നിൻ വിരലുകൾ'

എന്നൊരു അടയാളവാക്യം

എന്നെ കണ്ടെത്താൻ

നിനക്കു  ഞാൻ തരുന്ന

പൂർവ്വജ്ഞാനത്തിന്റെ താക്കോൽമൊഴി

പൂർവ്വജ്ഞാനത്തിൻെറ താക്കോൽമൊഴി

ആരൊക്കെയോ വരുന്നു (തമിഴ്) -യാഴിശൈ പച്ചോന്തി- പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


ആരൊക്കെയോ വരുന്നു

യാഴിശൈ പച്ചോന്തി

പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


കോച്ചുന്ന മഞ്ഞിലും കിടുങ്ങുന്ന കുളിരിലും

കുടൽ വിശന്നുകരിഞ്ഞത്

ആരും കണ്ടില്ല

പെരുമഴയിൽ കുതിർന്നതും

കൊടുങ്കാറ്റിൽ ചാഞ്ഞതും

ആരും കണ്ടില്ല

ചോരുന്ന കുടിലിൽ മാനമിടിഞ്ഞതും

പിഞ്ഞിയ ഉടുതുണിയിൽ വെയിലിറങ്ങിവന്നതും

ആരും കണ്ടില്ല

വീണടിഞ്ഞ മരത്തെ വെട്ടിക്കീറി

വിറകായെരിച്ചതും

തെറിച്ച കടലിലലഞ്ഞതും

ആരും കണ്ടില്ല

കുരുവിയെപ്പോലെ ചേർത്തുവെച്ച്

ഒരുതുണ്ടു മണ്ണുവാങ്ങി

അതിലൊരേയൊരു കൂടുകെട്ടി

അതിൻെറ അളവെടുക്കാനും

ഇടിച്ചുനിരത്താനും

വരുന്നുണ്ടാരൊക്കെയോ

ആരൊക്കെയോ വരുന്നു

യാത്രക്കാരി: (തമിഴ്) ലക്ഷ്മി മണിവണ്ണൻ - പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


യാത്രക്കാരി

ലക്ഷ്മി മണിവണ്ണൻ

മൊഴിമാറ്റം -ശിവകുമാർ അമ്പലപ്പുഴ


എപ്പോഴുംകാണാറുണ്ട്

ഞാനറിയുന്ന കുറെ

തെരുവുനായ്ക്കൾ

തളരാതെ ബസ്സുകളെ പിന്തുടരുന്നത്

ചൂടൊതുങ്ങി ആവേശംചോർന്ന് ഓരിയിടുന്നത്

ഒരിക്കലെങ്കിലും

അതുപോലെ ഭ്രാന്തമായി

ബസ്സിനെ പിന്തുടരാനും

ഉളളുനിറയുംവരെ കുരയ്ക്കാനും

അടക്കാനാവാത്ത ഒരാർത്തി

പക്ഷേ മറിച്ച്

ബസ്സിൽ യാത്രക്കാരിയാവാൻ

വിധിക്കപ്പെട്ടിരിക്കുന്നു


ജാർവ്വപ്പെണ്ണുങ്ങൾ - ഉഷാകിരൺ അത്രം (ഗോണ്ട് ഗോത്രകവി)


ജാർവ്വപ്പെണ്ണുങ്ങൾ

ഉഷാകിരൺ അത്രം (ഗോണ്ട് ഗോത്രകവി)

പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


അമ്മപെങ്ങന്മാരെ കണ്ടിട്ടേയില്ലേ 

ഒരിക്കലും

ഞങ്ങളുടെ നഗ്നമേനിയെ ആർത്തിയോടെ

ഒളിഞ്ഞുനോക്കുന്നതെന്തിനാണ്

വിഷമുള്ളുകളെക്കാൾ

വിഷം മുറ്റിയതാണ്

നിങ്ങളുടെ കണ്ണുകൾ 

ഞങ്ങളെന്താ വിചിത്രജീവികളോ

ആന്തമാനിലെ ഗോത്രമനുഷ്യരും

മനുഷ്യരല്ലേ

പ്രകൃതിയുടെ മടിത്തട്ടിൽ കഴിയുന്നവർ

പ്രകൃതിയെ പിരിച്ചെഴുതാനറിയുന്നവർ

പ്രകൃതിയുടെ താളമൊപ്പിച്ച്

ജീവിക്കാനറിയുന്നവർ

അവരും മനുഷ്യരെന്നത്

നിങ്ങളെന്തേ മറക്കുന്നു

വിലകൂടിയ ഉടുപ്പുകളണിഞ്ഞിട്ടും

നിങ്ങളുടെ പരിഹാസവാക്കുകൾ

നിങ്ങളുടെ നഗ്നത വെളിവാക്കുന്നു

എന്തേ മനസ്സ് ജീർണ്ണിച്ചുപോയത്

എന്തേ മനസ്സിൽ വെട്ടം കടക്കാത്തത്


ജാർവകളാണവർ

ഉണ്ണാനുമുടുക്കാനുമില്ലാത്തവർ

പാവങ്ങൾ ബുദ്ധിമങ്ങിയവർ

അവഗണിക്കപ്പെട്ടവർ

പഠിപ്പില്ലാത്ത കറുമ്പർ

നിങ്ങൾ ആന്തമാനിൽ ജീവിച്ചിട്ടുണ്ടോ 

നാലഞ്ചുകൊല്ലം ജീവിച്ചുനോക്കൂ

എന്നിട്ട് പറയൂ ജീവിതമെന്തെന്ന്

ആർക്കുമൊന്നുമറിയില്ല ഞങ്ങളുടെ

ഇവിടത്തെ ജീവിതത്തെക്കുറിച്ച്

പുറംലോകം കാണാത്ത 

അസ്തിത്വമില്ലാത്ത ജന്തുജീവിതം

നിങ്ങൾ കാണാൻ വന്നപ്പോഴൊക്കെ

ജാർവപ്പെണ്ണുങ്ങൾ കുട്ടികളുമായി

ഓടിയൊളിച്ചു

കല്ലുകളെറിഞ്ഞു നിങ്ങൾ

ചിലപ്പോൾ വളർത്തുനായ്കൾക്കെന്നപോലെ

റൊട്ടിക്കഷണങ്ങളും

നിങ്ങളുടെ ക്യാമറകളെപ്പൊഴും

ഫോക്കസ് ചെയ്തത്

ഞങ്ങളുടെ ശരീരത്തിലായിരുന്നു

ആ ചിത്രങ്ങൾ സഹിതം 

ബ്ലോഗുകൾ ലേഖനങ്ങൾ കവർസ്റ്റോറികൾ

എഴുതി പണമുണ്ടാക്കി നിങ്ങൾ

വാർത്താചാനലുകളിൽ

പത്രത്തിൽ ഇന്റർനെറ്റിൽ

ഞങ്ങളുടെ അമ്മപെങ്ങന്മാരുടെ 

അർദ്ധനഗ്നചിത്രങ്ങളിലൂടെ

നിങ്ങൾ ലാഭം കൊയ്തു

ഞങ്ങളുടെ ശരീരം

കമ്പോളച്ചരക്കാക്കുന്നതിൽ

മത്സരിച്ചു നിങ്ങൾ

പരിഷ്കൃതരെന്ന് പറയുന്ന

ദല്ലാളന്മാർ പടമെടുക്കുമ്പോൾ

ജാർവപ്പെണ്ണുങ്ങൾക്ക് ഭയമാണ്

പരിഭ്രമത്തോടെ അവരോടുമ്പോൾ

ഉടലുകളിൽ തറഞ്ഞ ക്യാമറകൾ

പിറകേ പാഞ്ഞു

അവശയായി വീണിടത്തുനിന്ന്

പിടഞ്ഞെണീറ്റോടുമ്പോൾ

നിങ്ങൾ ആർത്തുചിരിച്ചു

ക്യാമറകളിൽ അവരെ തളച്ചു

ജാർവ്വപ്പെണ്ണുങ്ങൾ പറയും

കൊടുങ്കാറ്റിനെയും കടലിനെയും

ഞങ്ങൾക്ക് പേടിയില്ല

അവരുടെ നോട്ടം

ഞങ്ങളുടെ ഉടലിലേക്കല്ലല്ലോ


മനുഷ്യരായിട്ടും നിങ്ങൾ

ഞങ്ങളെ മനസിലാക്കുന്നില്ലല്ലോ

നിങ്ങൾക്കൊപ്പം കാണുന്നില്ലല്ലോ

ഞങ്ങളിൽ നിങ്ങളുടെ

അമ്മയെ സഹോദരിയെ

കാണുന്നില്ലേ

ഇതാണോ സംസ്കാരം


കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...